1960കളുടെ തുടക്കം. കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ തൊണ്ടിയില്‍ സെന്റ് ജോസഫ്സ് പള്ളിയുടെ മുറ്റത്ത് പ്രദേശവാസികളായ കായിക പ്രേമികള്‍ വൈകുന്നേരങ്ങളില്‍ സ്ഥിരമായി ഒത്തുകൂടുമായിരുന്നു.
പന്തുകളി എന്ന ഓമനപ്പേരുള്ള വോളിബോളാണ് പ്രധാന വിനോദം. താല്‍ക്കാലികമായി കെട്ടിയുയര്‍ത്തിയ കോര്‍ട്ടില്‍, പ്രായഭേദമന്യേ നാട്ടുകാര്‍ ആവേശത്തോടെ പന്തുകളിച്ചു. പള്ളിമുറ്റത്തെ കളിക്കളത്തില്‍ കുട്ടികള്‍ കളിച്ചുവളര്‍ന്നു.
ഒരു ദിവസം, പള്ളിയില്‍ പുതിയൊരു വികാരിയച്ചനെത്തി. പിന്നാലെ ഒരറിയിപ്പും. പള്ളിയുടെ മുന്നില്‍നിന്നുള്ള പന്തുകളി ഇനി അനുവദിക്കാനാകില്ല, മറ്റൊരിടം കണ്ടെത്തണം. നാട്ടുകാര്‍ക്ക് ഇത് വലിയൊരു ഞെട്ടലായിരുന്നു.
വികാരിയച്ചന് ഒരു തരത്തിലും തീരുമാനം മാറ്റില്ലെന്നുറപ്പായപ്പോള്, നാട്ടുകാരിലൊരാളായ തൊണ്ടിയില്‍ കടുക്കച്ചിറയിലെ ജോര്‍ജ്ജ് വക്കീല്‍ പന്തുകളിക്കാരായ കൂട്ടുകാരെയും കൂട്ടി തന്റെ കുടുംബസ്വത്തില്‍പ്പെട്ട പറമ്പിലേക്ക് കയറിച്ചെന്നു.
നല്ല വിളവ് തന്നിരുന്ന ഇരുപതോളം തെങ്ങുകള്‍ വെട്ടി ജോര്‍ജ്ജ് വക്കീല്‍ തൊണ്ടിയിലുകാര്ക്കായി ഒരു സ്ഥിരം കോര്‍ട്ട് പണിതുണ്ടാക്കി
ജോര്‍ജ്ജ് വക്കീല്‍ വാശിപ്പുറത്ത് വലിയ വിഡ്ഢിത്തം ചെയ്തുവെന്ന് പലരും പറഞ്ഞു. എന്നാല്‍, മുച്ചീട്ടുകളിയെയും പന്തുകളിയെയും ഒരേ തട്ടില്‍ അളന്നിരുന്ന കാരണവന്മാരോടുള്ള മറുപടിയെന്നോണം, ജോര്‍ജ്ജ് വക്കീല്‍ തന്റെ പത്തു മക്കളെയും കോര്‍ട്ടിലിറക്കി കളിപ്പിച്ചു. ആദ്യം കോര്‍ട്ടിനു പുറത്ത് പന്തുപെറുക്കാന് നിന്നിരുന്ന ജോര്‍ജ്ജിന്റെ മക്കള്‍ പിന്നീട് ബാക്ക് കോര്‍ട്ടിലിറങ്ങി കളിച്ചു, പതിയെ മുന്‍നിരയില്‍ കയറി സ്മാഷുകളും സര്‍വുകളും പരിശീലിച്ചു.
ജോര്‍ജ്ജ് വക്കീലിന്റെ വാശിപ്പുറത്തുണ്ടായ കോര്‍ട്ടില്‍ നിന്നും ആ മക്കളിലൊരാള്‍ പിന്നീട് അതിരുകളും ആകാശങ്ങളും ഭേദിച്ച് വളര്‍ന്നു. ഇന്ത്യന്‍ കായികരംഗത്തിന്റെ ആഗോള മുഖമായി, വോളിബോള്‍ എന്ന പേരിനൊപ്പം ചേര്‍ത്തുപറയപ്പെടാന്‍ തുടങ്ങി.
കളിയിലൂടെ കളിക്കാരന് വളരുന്ന പതിവുതെറ്റിച്ച്, ജോര്‍ജ്ജിന്റെ രണ്ടാമത്തെ മകന് ജിമ്മിയിലൂടെ വോളിബോള്‍ എന്ന കായികയിനം രാജ്യത്ത് വളര്‍ന്നുതുടങ്ങി. രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ജിമ്മിയുടെ പേരും പ്രശസ്തിയും വളര്‍ന്നു.
അനേകം രാജ്യങ്ങളില്‍ ജിമ്മി ആരാധകരുടെ തരംഗമായി. ജിമ്മി ജോര്‍ജ്ജ്, വോളിബോളിന്റെ പര്യായ പദമായി മാറി. ലോകത്തിന്റെ പല ഭാഗങ്ങളില്‍ ജിമ്മി ജോര്‍ജിന്റെ പേരില്‍ സ്റ്റേഡിയങ്ങളും പവലിയനുകളും ഉയര്‍ന്നു, കായികമത്സരങ്ങള്‍ അരങ്ങേറി.
ക്രിക്കറ്റിന് സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്താണോ, അതിലുമേറെയായിരുന്നു വോളിബോളിന് ജിമ്മി ജോര്‍ജ്ജ്. കളത്തിലിറങ്ങിയതു മുതല്‍ മരണം വരെയും ഒരേ ഫോമില്‍ തുടരുക, തന്റെയിനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച കായികതാരമായി അവരോധിക്കപ്പെടുക, തൊണ്ടിയില്‍ എന്ന മലയോരഗ്രാമത്തിലെ അമച്വര്‍ വോളിബോള്‍ ടൂര്‍ണമെന്റുകള്‍ മുതല്‍ യൂറോപ്യന്‍ ലീഗ് വരെ നീളുന്ന ഒരു കരിയര്‍ ഗ്രാഫ് ഉണ്ടായിരിക്കുക - ആരെയും മോഹിപ്പിക്കുന്ന ജീവിതമായിരുന്നു ജിമ്മി ജോര്‍ജ്ജ് ജീവിച്ചുതീര്‍ത്തത്.
1955 മാര്‍ച്ച് 8നാണ് ജിമ്മിയുടെ ജനനം. മലബാറിലെ മലയോരമേഖലയില്‍ നിന്നുള്ള ആദ്യകാല ബിരുദധാരിയും അഭിഭാഷകനുമാണ് ജിമ്മിയുടെ പിതാവ് ജോര്‍ജ്ജ് ജോസഫ്.
നാട്ടിലെ വോളിബോള്‍ ടീമുകളില്‍ ആളെ തികയാതെ വന്നപ്പോള്‍ പകരക്കാരനായി കളിച്ചായിരുന്നു ജിമ്മി ജോര്‍ജ്ജിന്റെ തുടക്കം. പേരാവൂരിലെ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ പഠനകാലത്തും വോളിബോളില്‍ തന്നെയായിരുന്നു ശ്രദ്ധ.
മെഡിക്കല്‍ കോളേജ് പഠനം പാതിയില്‍ ഉപേക്ഷിച്ച് ജിമ്മി തിരിച്ചെത്തിയത് കേരള പൊലീസിലേക്കായിരുന്നു. മരണം വരെ കേരള പൊലീസിന്റെ ടീമില്‍ ജിമ്മി അംഗമായി തുടര്‍ന്നു. ഇക്കാലയളവിനിടെ കേരളപൊലീസിനെ അഖിലേന്ത്യാ കായികമേളയുടെ വിജയപീഠത്തില്‍ പലതവണയെത്തിച്ചു.
ജിമ്മി ജോര്‍ജ്ജ് ഇന്ത്യന്‍ വോളിബോളിന്റെ ആഗോളമുഖമായി മാറുന്നത് 1979-82 കാലഘട്ടത്തില്‍ പൊലീസില്‍ നിന്നും അവധിയെടുത്ത് ക്ലബ് മത്സരങ്ങള്‍ക്കായി വിദേശത്തു പോയതിനു ശേഷമാണ്. യു.എ.ഇയിലെ അബുദാബി സ്പോര്‍ട്സ് ക്ലബ്ബിനു വേണ്ടിയായിരുന്നു ആദ്യം കളിച്ചിരുന്നത്. അറബ് രാജ്യങ്ങളില്‍ ജിമ്മി മികച്ച കായികതാരമെന്ന ഖ്യാതി കേള്‍പ്പിച്ചു തുടങ്ങി.
ഇറ്റലിയിലെ കായികപ്രേമികള്‍ ജിമ്മിയെ സ്നേഹത്തോടെ ഹെര്‍മിസ് എന്നു വിളിച്ചു. കാലില്‍ ചിറകുള്ള, വായുവില്‍ പറന്നുപൊങ്ങുന്ന ഗ്രീക്ക് ദേവനായ ഹെര്‍മിസ്. കോര്‍ട്ടില്‍ ഉയരത്തില്‍ പറന്നുപൊങ്ങി ഒരു നിമിഷാര്‍ദ്ധം വായുവില്‍ തങ്ങിയശേഷം മറുവശത്തേക്ക് സ്മാഷ് പായിക്കുന്ന ജിമ്മിയെ മറ്റെങ്ങനെയാണ് വിശേഷിപ്പിക്കുക.
എട്ട് അടിയില്‍ കെട്ടിയുയര്‍ത്തിയ നെറ്റുള്ള വോളിബോള്‍ കോര്‍ട്ടില്‍, സാധാരണയായി മികച്ച കളിക്കാര്‍ പത്തടി ഉയരത്തിലാണ് സ്മാഷിനായി പന്തിനെ കോണ്ടാക്ട് ചെയ്യുക. എന്നാല്‍, ജിമ്മിയുടെ കോണ്ടാക്ട് പന്ത്രണ്ടടിയോളം ഉയരത്തിലായിരുന്നു.
ഇതിനിടയിലാണ് ജിമ്മിയുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച 1986ലെ സോള്‍ ഏഷ്യാഡ് അരങ്ങേറുന്നത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പതിറ്റാണ്ടുകളോളം നാണംകെട്ടു മടങ്ങിയ ഇന്ത്യന്‍ വോളിബോള്‍ ടീമിനെ ജിമ്മി തലയുയര്‍ത്തി മടങ്ങാന്‍ പഠിപ്പിച്ചു.
ജിമ്മിയുടെ മികവിലൂടെ ഇന്ത്യ അന്ന് വെങ്കലം നേടി. 21ാം വയസ്സില്‍ അര്‍ജ്ജുന അവാര്‍ഡ് നേടിയ ജിമ്മി, പത്തു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സോള്‍ ഏഷ്യാഡില്‍ മെഡല്‍ നേടുന്നത്. ഇത്രയും ദീര്‍ഘകാലത്തില്‍ തന്റെ ഫോം അതേപടി സൂക്ഷിക്കുക എന്നത് ജിമ്മിയുടെ കരിയറിലെ മറ്റൊരു അപൂര്‍വതയായി.
ആഴ്ചകള്‍ക്കു ശേഷം യൂറോസബാ ക്ലബിന്റെ മത്സരങ്ങള്‍ക്കായി ഇറ്റലിയിലേക്കു മടങ്ങിയ ജിമ്മി ജോര്‍ജ്ജ്, പരിശീലനം കഴിഞ്ഞ് മടങ്ങവേ നവംബര്‍ 30ന് മോണ്ടിക്കേരി കാര്‍പെന്‍ഡോളോയില്‍ വച്ച് കാറപകടത്തില്‍ അന്തരിച്ചു.
നിമിഷനേരത്തെ ആവേശം നല്‍കിക്കൊണ്ട് അവസാനിക്കുന്ന മനോഹരമായ ഒരു സ്മാഷ് പോലെ ജിമ്മിയും വളരെപ്പെട്ടന്ന് ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷനായി.
Негізгі бет Jimmy George ithihasa tharam... supr 10 smashes
Пікірлер: 579