അക്ഷരങ്ങൾ രണ്ടായി തോന്നും, എഴുതുന്നത് തെറ്റും, അക്കങ്ങൾ തിരിച്ചറിയില്ല... പക്ഷേ, നേടിയതോ? ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം, എം.ഫിൽ, യു.ജി.സി അംഗീകൃത നെറ്റ്, ജെ.ആർ.എഫ്, ചെന്നൈ ഐ.ഐ.ടിയിൽ നിന്ന് ഫെല്ലോഷിപ്പ്, ആലപ്പുഴ എസ്.ഡി കോളേജിൽ ആറു മാസം താൽക്കാലിക അദ്ധ്യാപിക, ഡൽഹിയിലെ റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഫൗണ്ടേഷന്റെ ഇന്റർനാഷനൽ ഇൻസ്പരേഷൻ വിമൻ അവാർഡ്...അതെ, ഡിസ്ലെക്സിയ എന്ന പഠനവൈകല്യം നിവേദിതയ്ക്കു മുന്നിൽ ഒടുവിൽ അനുസരണയുളള കുട്ടിയാവുകയായിരുന്നു.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ 'വിദ്യാർത്ഥികളിലെ പഠന വൈകല്യം' പഠിച്ച് പി.എച്ച്.ഡി യുടെ പടിവാതിലിലാണിപ്പോൾ, നിവേദിത ബി.വാര്യർ. ഇൻസ്പരേഷൻ വിമൻ അവാർഡ് ലഭിച്ച 100 പേരിൽ കേരളത്തിൽ നിന്ന് നിവേദിത മാത്രം. പ്രയാസങ്ങൾ മറികടന്ന് നേട്ടമുണ്ടാക്കി പ്രചോദനമാകുന്ന വനിതകൾക്കുള്ള ഈ അവാർഡ് മേയ് ഒന്നിന് ഡൽഹിയിൽ സമ്മാനിക്കും. പുരസ്കാരത്തുക എത്രയെന്ന് അറിയിച്ചിട്ടില്ല.
ഒൻപതാം ക്ലാസ്സിലാണ് വൈകല്യം തിരിച്ചറിഞ്ഞത്. ഏറെ സമയമെടുത്ത് പഠിച്ചാലും കണക്കിൽ തോറ്റുപോകും. 6 എന്നെഴുതിയാൽ 9 എന്നേ വായിക്കാനാകൂ. 'ആ' കണ്ടാൽ 'ഉ' എന്നാകും വായിക്കുക. കുട്ടികളെല്ലാം എളുപ്പം മനസ്സിലാക്കുന്നതുപോലും തിരിച്ചറിയാനായില്ല. ഒടുവിൽ അദ്ധ്യാപിക വസന്തകുമാരി പ്രശ്നം മനസിലാക്കി. ചില കൂട്ടുകാരും അദ്ധ്യാപകരും ബന്ധുക്കളുമെല്ലാം കളിയാക്കി. ബുദ്ധിയില്ലെന്നും മടിച്ചിയെന്നും വിളിച്ചു. ഒരു മന:ശാസ്ത്രജ്ഞ പോലും, 'നിനക്ക് ജീവിതത്തിൽ ഒന്നും നേടാൻ കഴിയില്ലെന്ന് ' പറഞ്ഞ് നിരാശപ്പെടുത്തി.
എന്നാൽ, മരുന്നുകൾ നൽകാതെ കൃത്യമായ രോഗനിർണ്ണയം നടത്തി ഗവ. മെഡിക്കൽ കോളേജിലെ ഡോ.സ്മിത രാമദാസും വസന്ത ടീച്ചറും നിവേദിതയെ മിടുക്കിയാക്കി. വായിച്ച് മനസ്സിലാക്കിയതിനെ ചെറുതാക്കി. തലക്കെട്ടുകൾക്കു താഴെ ആശയങ്ങൾ ആവർത്തിച്ചു. ഇടവിട്ട് പരീക്ഷ നടത്തി. പതുക്കേ നിവേദിത വൈകല്യത്തെ മറികടന്നു. ഗുരുവായൂരിലെ ബാബു.ആർ.വാരിയരുടെയും ആതിരയുടെയും ഏകമകളാണ് നിവേദിത.
Негізгі бет Overcoming dyslexia, Niveditha acquired several degrees and fellowships
Пікірлер: 9