ഇങ്ങനെ മല പോലെ കൂട്ടിയിട്ടിരിക്കുന്ന കാന്താരിയിലൂടെ പുത്തൻ വിപ്ലവത്തിനാണ് കണമല സർവീസ് സഹകരണ ബാങ്ക് തുടക്കമിട്ടത്. റബറിന് വിലയില്ല. കപ്പയും ചേനയും കാട്ടുമൃഗങ്ങൾ കൊണ്ടു പോകും. കർഷകരുടെ കണ്ണീർ മായ്ക്കാനുള്ള കണമല സർവീസ് സഹകരണ ബാങ്കിൻ്റെ ഐഡിയ സൂപ്പർ ഹിറ്റായിരിക്കുകയാണ്.
തൊടിയിലും പറമ്പിലും വിളഞ്ഞു നിൽക്കുന്ന കാന്താരി കൊണ്ടുവാ ഞങ്ങളെടുത്തോളാം എന്ന് പറഞ്ഞ് കർഷകർക്ക് ആത്മവിശ്വാസം നൽകുകയായിരുന്നു ആദ്യം. 'കാന്താരി വിപ്ലവമെന്ന ' പേരിൽ ആരംഭിച്ച പദ്ധതി പ്രകാരം തറവിലയും നിശ്ചയിച്ചു. പച്ചക്കാന്താരിക്ക് കിലോയ്ക്ക് 250. പഴുത്തതെങ്കിൽ 150. ഒരു കിലോ റബറിന് 120 രൂപ പോലും കിട്ടാത്ത മലയോര വാസികൾക്കത് ജീവശ്വാസം പോലെയായി. രണ്ടാഴ്ച മുൻപ് സഹകരണ ബാങ്ക് ശാഖയിൽ ആദ്യമായി എത്തിയത് 103 കിലോ കാന്താരി. രണ്ടാം ഘട്ടമായി ഇന്നലെ ശേഖരിച്ചത് 150 കിലോയോളം കാന്താരി. കർഷകരായ ഗൃഹനാഥൻമാർ മാത്രമല്ല പിള്ളേരും വീട്ടമ്മമാരുമൊക്കെ ആവേശത്തിലാണിപ്പോൾ. ദിവസവും പത്ത് മിനിറ്റ് മെനക്കെട്ടാൽ വട്ടച്ചെലവിനുള്ള പണം കണ്ടെത്താമെന്നതാണ് കുട്ടിക്കൂട്ടങ്ങളെ കാന്താരി കൃഷിയിലേയ്ക്ക് അടുപ്പിക്കുന്നത്.
ബാങ്കിൻ്റെ നേതൃത്വത്തിൽ ശേഖരിക്കുന്ന കാന്താരി തൃശൂർ ചന്തയിലാണ് വിൽക്കുന്നത്. എത്ര വില കുറഞ്ഞാലും 250 രൂപ കർഷകന് ലഭിക്കും. വില കൂടിയാൽ ആ തുക അതേപടി നൽകും. ബാങ്ക് ലാഭം പ്രതീക്ഷിക്കുന്നില്ല.
അരയേക്കറിൽ നിന്ന് മാസം മുപ്പതിനായിരം രൂപയുണ്ടാക്കാമെന്ന് കർഷകർ പറയുന്നു. റബർ മരങ്ങൾ മുറിച്ച് കാന്താരി കൃഷി ചെയ്യുന്നവരുമുണ്ട്.
" കാന്താരിക്ക് ഇപ്പോഴുള്ള മാർക്കറ്റ് തിരിച്ചറിഞ്ഞാണ് ' കർഷകർക്കൊപ്പം ബാങ്ക് നിൽക്കുന്നത്. റബറിന് ഇടവിളയായി ആണ് ആദ്യം കാന്താരിയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ റബർ മരങ്ങൾ വെട്ടിമാറ്റി കാന്താരി ചെടികൾ നടാനാണ് ബാങ്കിന് കീഴിലുള്ള ഫാർമേഴ്സ് ക്ലബുകളുടെ തീരുമാനം " അഡ്വ. ബിനോയ് ജോസ്, ബാങ്ക് പ്രസിഡൻ്റ്
കാമറ: ശ്രീകുമാർ ആലപ്ര
റിപ്പോർട്ട്
രാഹുൽ ചന്ദ്രശേഖർ
Негізгі бет Kanamala Service Cooperative Bank gets ready for a new revolution in Bird’s Eye Chilli cultivation
Пікірлер: 83